പരീക്ഷ ഒന്നരയ്ക്ക്.
ധാരാളം സമയമുണ്ട്.
തിരക്കില്ലാത്ത ഇടം. ഇരിപ്പിടവുമുണ്ട്.
പണ്ടൊരു പരീക്ഷത്തലേന്ന് ഡിസംബര്‍ ആറിന്റെ ഹര്‍ത്താല്‍ ദിനത്തില്‍
ട്രെയിനെത്തുംവരെ കണ്ണൂര്‍ സ്റ്റേഷനരികിലുള്ള ബാറില്‍ ബിയറും നുണഞ്ഞ്
ഷേക്‍സ്പിയറുടെ സോണറ്റുകള്‍ പഠിച്ചത് ഓര്‍മ്മ വരുന്നു.
കാല്‍ക്കീഴിലെ ഒരുപറ്റം പൂച്ചകള്‍ മാത്രമായിരുന്നു കൂട്ട്.
.
ഊണ് റെഡിയായി.
കൊക്കുകളെ എത്ര കണ്ടിരിക്കുന്നു എന്ന മട്ടില്‍ പണിക്കാരന്‍ മോര്,
രസം, സാമ്പാര്‍, എന്നിവ നിറച്ച വെള്ളമണ്‍പാത്രങ്ങള്‍ മേശകളില്‍ നിരത്തി.
ഒരു മണിക്കൂറോളം നേരം അവിടെ ഇരുന്ന വകയില്‍ ഞാന്‍ കുടിയാനായി.
അയാള്‍ ജന്മിയും.
.
പരിപ്പൊഴിച്ച് പപ്പടം പൊടിച്ച് ഉരുളയുരുട്ടുമ്പോഴുണ്ട് അതാ വരുന്നു
സഹൃദയനും സ്നേഹസമ്പന്നനുമായ ഒരു ചെറിയ മനുഷ്യന്‍.
എന്റെ അദ്ധ്യാപകന്‍.
റിട്ടയര്‍മെന്റു കഴിഞ്ഞിട്ട് വര്‍ഷങ്ങളായിട്ടുണ്ടാകും.
ശോഷിച്ച ശരീരം. ക്ഷീണിച്ച മുഖം.
ഇപ്പോള്‍ ഈ വിദൂര വിദ്യാഭ്യാസകേന്ദ്രത്തില്‍
വിരലിലെണ്ണാവുന്ന കോണ്ടാക്റ്റ് ക്ലാസ്സുകളില്‍
നരച്ച തലച്ചോറു തുറക്കുന്നു.
.
എന്തു ചെയ്യണം?
എഴുന്നേറ്റു ചെന്നു കൈ കൂപ്പണോ...
ഉച്ചത്തിലൊരു അഭിവാദ്യമര്‍പ്പിക്കണോ.
ഊണു കഴിക്കുകയല്ലേ. ഏതും അതു കഴിഞ്ഞാകാം.
അല്ലെങ്കില്‍ ഇങ്ങോട്ടു നോക്കുകയാണെങ്കില്‍ പുഞ്ചിരിയോടെ വന്ദിക്കാം.
അതുമല്ലെങ്കില്‍......
കാണാത്തമട്ടില്‍ മുഖം കുനിച്ചിരിക്കാം.
നാണമില്ലാത്തവനായ ഞാന്‍
അവസാനം തോന്നിയതാണ് ആദ്യം ചെയ്തത്.
ഊണില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി.
വറുത്ത മത്സ്യം, സാമ്പാര്‍, അവിയല്‍, പച്ചടി, തോരന്‍, പച്ചമോര്.....
നല്ല ഊണായിരുന്നു.
എന്നാല്‍ അനുസരണ തീരെയില്ലാത്ത എന്റെ കണ്ണുകള്‍
അദ്ദേഹത്തെത്തന്നെ വട്ടമിട്ടുകൊണ്ടിരുന്നു.
.
സാറിന്റെ ഊണ് അതിവേഗത്തിലായിരുന്നു.
കൈ കഴുകി ജൂബയില്‍ തുടച്ച്, തോളില്‍ തൂങ്ങുന്ന സഞ്ചിക്കുള്ളിലെക്ക്
പാതി കടത്തി അദ്ദേഹം മെല്ലെ കാഷ് കൌണ്ടറിനു നേരേ നടന്നു.
ഞാന്‍ വറുത്ത മത്തിയുടെ തലകൂടി കഴിക്കണോ വേണ്ടയോ എന്ന
(ഷേക്സ്പിയറുടെ ഭാഷയില്‍ പറഞ്ഞാല്‍ "to be or not to be")
മന:പ്രയാസത്തിലായിരുന്നു.
.
പൈസയ്ക്കുപകരം സഞ്ചിക്കുള്ളില്‍ നിന്നും പ്രയാസപ്പെട്ട്
സാര്‍ പുറത്തെടുത്തത് ഏതാനും പൊതിച്ച തേങ്ങകളായിരുന്നു!
കാന്റീന്‍ മുതലാളി അവ തിരിച്ചും മറിച്ചും കുലുക്കിയും നോക്കിയിട്ട്
പാചകക്കാരനു കൈമാറി.
അയാളും അവയെ തിരിച്ചും മറിച്ചും കുലുക്കിയും നോക്കി.
വിലയുറപ്പിച്ചു.
ഞാന്‍ ഞെട്ടിപ്പോയി.
എന്തൊരു കൊള്ള.
ഒരു പാവം മനുഷ്യന്റെ നിസ്സഹായ അവസ്ഥയെ ഇങ്ങനെ ചൂഷണം ചെയ്യാമോ.
എന്നാല്‍ ഞാന്‍ ഒന്നും മിണ്ടാതെയിരുന്ന് പാത്രം വൃത്തിയാക്കി.
സാറിനെ അഭിവാദ്യം ചെയ്യാതിരുന്നതും മുഖം കൊടുക്കാതിരുന്നതും
എത്ര നന്നായി എന്നെനിക്കു തോന്നി.
.
വൃദ്ധനായ ആ അദ്ധ്യാപകന്‍ കാന്റീനുടമയോട് നന്ദി പറഞ്ഞുകൊണ്ട്
പുറത്തേക്കിറങ്ങി മറഞ്ഞു.
കാന്റീനുടമയും പാചകക്കാരനും മുഖത്തോടു മുഖം നോക്കി ചിരിച്ചു.
എന്നിട്ട് “ *********** ************** ** “ എന്നു പറഞ്ഞു.
പാചകക്കാരന്‍ തേങ്ങകളുമായി അടുക്കളയിലേക്കു പോയി.
.
എനിക്ക് ഒന്നു കരഞ്ഞാല്‍ കൊള്ളാമെന്നു തോന്നി.
.

"old man" - oil on canvas
(ആ ഓള്‍ഡ് മാനല്ല ഈ ഓള്‍ഡ് മാന്‍)
.







